2020, ഏപ്രിൽ 19, ഞായറാഴ്‌ച

നാട്ടുകളികൾ - പമ്പരം കൊത്ത്

നാട്ടിൻ പുറത്തെ കളികൾ ഒന്നോർത്തെടുക്കാനുള്ള ശ്രമമാണ് ( എടതിരിഞ്ഞി - ഇരിങ്ങാലക്കുട )


പമ്പരം.

മരപ്പമ്പരമാണെങ്കിൽ, അതിന്റെ ആണി മാറ്റിയിടുക എന്നതാണ് ആദ്യത്തെ പണി.  വാങ്ങിക്കുമ്പോൾ അതിന്മേലുള്ള ആണി ചെറുതോ, വളഞ്ഞിരിക്കുന്നതോ ഒക്കെ ആയിരിക്കും. അതുകൊണ്ടാണ് മാറ്റിയിടേണ്ടി വരുന്നത്. ആണി ചെരിഞ്ഞിരുന്നാൽ, പമ്പരത്തിന്  ‘ചാട്ടം’ കൂടുതലായിരിക്കും, കറക്കം പെട്ടന്ന് അവസാനിക്കും. ആണി മാറ്റിയിടാൻ ഒന്നരയിഞ്ച്/രണ്ടിഞ്ച് ആണിയോ കുടക്കമ്പിയുടെ കഷണമോ ഉപയോഗിക്കാം. കുടക്കമ്പിയാണെങ്കിൽ ഒരു വശം കല്ലിലോ തറയിലോ ഉരച്ച് നല്ലപോലെ കൂർപ്പിക്കണം. ഇനി പമ്പരത്തിലുള്ള ആണി പറിച്ചു കളഞ്ഞ്, കൃത്യം കേന്ദ്രം കണ്ടെത്തി, അതിലൂടെ ഈ പുതിയ ആണി കൃത്യം ലംഭമായി പമ്പരത്തിൽ അടിച്ചു കയറ്റണം. നല്ല പോലെ കയറി ഉറച്ചു കഴിഞ്ഞു എന്നുറപ്പായാൽ, ആവശ്യത്തിനു നീളം കഴിഞ്ഞ് ബാക്കിയുള്ള  ആണിയുടെ ഭാഗം മുറിച്ചു കളയണം. പറിക്കാനും മുറിക്കാനും  പ്ലയർ ഉപയോഗിക്കാം. ഇനി ഈ പുറത്തേക്കുള്ള ആണി  ഉരച്ച് കൂർപ്പിക്കാം. പമ്പരത്തിന്റെ ആണിയോടു ചേരുന്ന ഭാഗം  മൂർച്ചയുള്ള കത്തി കൊണ്ടോ ഉളി കൊണ്ടോ ചെത്തിക്കളഞ്ഞോ ഉരച്ചു കളഞ്ഞോ ആണിയോട് ചേരുന്ന പോലെയാക്കണം. ഇനി പമ്പരം കുറച്ചു ദിവസം എണ്ണയിലോ കരിഓയിലിലോ ഇട്ടു വെച്ചാൽ,പമ്പരത്തിന്  ഭാരം കൂടി കിട്ടും, ഒപ്പം ഇത് ഇരുമുള്ളിന്റെ പമ്പരമാണ് എന്ന് വീമ്പിളക്കുകയും ചെയ്യാം.

അപ്പോ പമ്പരം റെഡിയായി.

പ്ലാസ്റ്റിക് പമ്പരമാണെങ്കിൽ ഇതൊന്നും വേണ്ട.
പക്ഷേ പ്ലാസ്റ്റിക് പമ്പരം രണ്ടാം തരമാണെന്നാണ് വെപ്പ്.

ഇനി പമ്പരം കൊത്തിലെ ചില ‘ടേംസ്’ പരിചയപ്പെടുത്താം.

1. ചാട്ട : പമ്പരം കറക്കാനുപയോഗിക്കുന്ന നൂൽ/ചരട്. ഇതിന്റെ  രണ്ടറ്റത്തും  ഓരോ കെട്ടുണ്ടായിരിക്കണം. പമ്പരത്തിൽ ചുറ്റാനുള്ള നീളം + കൈയ്യിൽ പിടിക്കാനുള്ള നീളം ആയിരിക്കണം  ചാട്ടയുടെ മിനിമം നീളം.
2. കൊത്ത് : കൊത്ത് രണ്ട്  തരമുണ്ട് : 1. പമ്പരത്തിൽ നൂൽ ചുറ്റി കൈകൊണ്ട് ശക്തമായി മണ്ണിലേക്കെറിഞ്ഞ്  കറക്കുന്ന പ്രക്രിയ 2. ഒരു പമ്പരത്തിൽ മറ്റൊരു പമ്പരത്തിന്റെ ആണി കൊണ്ട് വീഴുന്ന തുള/ദ്വാരം.  ചേകവന് സ്വന്തം ദേഹത്ത് കുത്ത് വീഴുന്നതു പോലെയാണ് പമ്പരം കൊത്തുകാരന് സ്വന്തം പമ്പരത്തിൽ കൊത്ത് വീഴുന്നത്. ചുളുങ്ങിപ്പോകും, പ്രതികാരദാഹം കൊണ്ട് രക്തം തിളയ്ക്കും.
3. മട്ട : പമ്പരം കൊത്തുമ്പോൾ  ആണി മുകളിലേക്കോ വശങ്ങളിലേക്കോ ആയി കറങ്ങുകയോ കുത്തി മറിഞ്ഞ് പോകുകയോ ചെയ്താൽ അത് മട്ടയാണ്. മട്ട, കളിയിലെ നിർണ്ണായക ഘടകമായതുകൊണ്ട് ഇതു സംബന്ധിച്ച തീരുമാനമെടുക്കൽ വളരെ പ്രാധാന്യമുള്ളതാണ്. പമ്പരം ആണിയിലുയർന്നു നിന്ന്  രണ്ടു മൂന്നു തവണയെങ്കിലും കറങ്ങിയാൽ അത് മട്ടയായി കണക്കാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി റൂളിങ്ങ് ഉണ്ട്.  മട്ടയടിക്കുന്നത് മോശം കളിക്കാരന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. 10 കൊത്തു കൊത്തുമ്പോൾ 8 ഉം മട്ടയടിക്കുന്നവൻ കളിക്കാൻ ആളില്ലെങ്കിൽ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

4. ആപ്പ്. : മണ്ണിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പമ്പരം, ചാട്ട കൊണ്ട് മുകളിലേക്ക് കോരി കൈയ്യിലെടുക്കുന്ന പ്രക്രിയ. ആപ്പെടുക്കുന്നതും പമ്പരം കൊത്തിൽ നിർണ്ണായകമാണ്. കൊത്തി കൊണ്ടു തന്നെ പമ്പരം കറക്കണമെന്ന് നിർബന്ധമില്ല. വെറുതേ നൂൽ ചുറ്റി, ആയാസമില്ലാതെ കുമ്പിട്ടു നിന്നു പമ്പരം കറക്കിയും ആപ്പെടുക്കാം. പക്ഷേ കൊത്തി ആപ്പെടുക്കുന്നതാണ് ‘ആൺ’പിറപ്പുകൾക്ക്  അഭിമാനകരം. അതുപോലെ,  മണ്ണിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പമ്പരം ചാട്ട കൊണ്ട്  കൈവെള്ളയിലേക്ക് കോരിയിട്ട്  ആതേ കറക്കം തുടരാനനുവദിക്കുന്നത് നിങ്ങൾ  ഈ മേഖലയിലെ വിദഗ്ദനാണെന്നെന്നതിന്റെ തെളിവാണ്. ‘കൈയ്യിലെടുക്കുക’ എന്നാണ് ഈ പ്രക്രിയയുടെ പേര്. പമ്പരം  കൈയ്യിൽ നിന്ന് മണ്ണിലേക്ക് വീണാൽ  ആപ്പ് പോയതായി കണക്കാക്കും. വീണ്ടും ആപ്പെടുക്കേണ്ടി വരും.

5. കൊതി/വെറി : പലഹാരം കാണുമ്പോഴുള്ള കൊതിയല്ല. എപ്പോഴും അവനവൻ ജയിച്ചു  കാണുന്നതിനുള്ള കൊതി കൊണ്ട് നുണ പറയുന്നതിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കൊതി/വെറി എടുക്കരുത് എന്നത് പൊതുവേ കളികളുടെ യൂണിവേഴ്സൽ  ലോ ആണല്ലോ. എപ്പോഴും കൊതി എടുക്കുന്നവരെ കളിയിൽ കൂട്ടാതെ പുറത്തു നിർത്തുക എന്നതാണ് പൊതുവേയുള്ള രീതി. എങ്കിലും ‘ദൈവത്തിന്റെ കൈ’ പോലെയുള്ള കൈകടത്തലുകളൊക്കെ ഉണ്ടാവുകയും ചെയ്യും.

6. കളം : മണ്ണിൽ ഒരു കാലിന്റെ ഉപ്പൂറ്റിയും തള്ളവിരലും ഊന്നി ഒരു കറക്കം കറങ്ങിയാൽ കിട്ടുന്ന വൃത്തമാണ്  കളം.

7. കളിസ്ഥലം : തറഞ്ഞ, സമ നിരപ്പിലുള്ള,  മൺ പ്രതലമായിരിക്കണം കണിക്കാൻ വേണ്ടത്. പൂഴിയാണെങ്കിലും  ചരലാണെങ്കിലും പമ്പരം കറങ്ങുക ബുദ്ധിമുട്ടായിരിക്കും.പുല്ല് പാടില്ല.   ചരലില്ലാത്ത, ഉറച്ച ചെമ്മൺ പ്രതലമാണ് ഏറ്റവും അനുയോജ്യം. ചെറിയ തോതിലുള്ള പൂഴിയുള്ള സ്ഥലമാണെങ്കിൽ, മഴക്കാലം കഴിഞ്ഞ്  നനവ് മാറാതെ മണ്ണ് തറഞ്ഞ് നിൽക്കുന്ന സമയമായ ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ  സീസണാണ് പമ്പരം കൊത്തിന് അനുയോയം. ഈ കളിസ്ഥലത്തിന്റെ  നടുവിലായിരിക്കണം കളം.

കളികൾ  :

രണ്ട് തരം പമ്പരം കൊത്ത് കളികളാണ് പ്രസിദ്ധിയാർജ്ജിച്ചത്.
1. ഒറ്റക്കളം 2. ഇരട്ടക്കളം.

ഒറ്റക്കളം :ഒറ്റക്കളത്തിൽ, നേരത്തേ പറഞ്ഞതുപോലെ കളിസ്ഥലത്തിന്റെ നടുക്ക് ഒരു കളം വരയ്ക്കുന്നതോടെയാണ് കളിയുടെ ഒരുക്കം തുടങ്ങുന്നത്. ഇനി ആ കളത്തിനു നടുക്ക് ഒരു മരക്കഷണമോ മച്ചിങ്ങയോ പ്ലാവിലയോ ഒക്കെ വെക്കണം. എല്ലാ   കളിക്കാരും കളത്തിനു ചുറ്റും വട്ടമിട്ടു നിന്ന് പമ്പരം കളത്തിലെ കരുവിനെ  ലക്ഷ്യമാക്കി  കൊത്തി തുടങ്ങണം. അങ്ങനെ  ഓരോരുത്തരും  പമ്പരം കൊത്തിക്കറക്കി കൊണ്ടിരിക്കുമ്പോൾ ഏതെങ്കിലും ഒരാളുടെ കൊത്തു കൊണ്ട് കളത്തിലെ കരു പൂർണ്ണമായും കളത്തിന് പുറത്തേക്ക് തെറിച്ചാൽ, ആ തെറിപ്പിച്ചയാളടക്കം എല്ലാവരും ഉടൻ തന്നെ ‘ആപ്പ്’ എടുക്കണം. ആപ്പെടുക്കാൻ ഏറ്റവും വൈകിയ ആൾ ( ഏറ്റവും അവസാനം ആപ്പെടുത്തതോ, ആപ്പെടുക്കാൻ പരാജയപ്പെടുകയോ ചെയ്ത ആൾ )  പെട്ടു. അയാളുടെ പമ്പരമാണ് ഇനി കളത്തിൽ വെക്കേണ്ടത്. ഇനി മറ്റുള്ളവർ, കളത്തിലുള്ള അയാളുടെ പമ്പരം നോക്കി കൊത്തി തുടങ്ങണം.ആരുടെയെങ്കിലും കൊത്തിൽ അയാളുടെ പമ്പരം കളത്തിൽ നിന്ന് തെറിച്ചാൽ, പമ്പരം വെച്ചയാളുൾപ്പെടെ എല്ലാവരും ഉടനേ ആപ്പെടുക്കണം. അപ്പെടുക്കാൻ ഏറ്റവും വൈകിയ ആൾ പമ്പരം കളത്തിൽ വെക്കണം. മറ്റുള്ളവർക്ക് വീണ്ടും കൊത്തി തുടങ്ങാം. കളി അങ്ങനെ എത്ര നേരം വേണമെങ്കിലും തുടരാം.

കളിയിലെ ചില ഓപ്ഷനുകൾ.

1. മട്ടയടിച്ചാൽ : ആരുടെയെങ്കിലും കൊത്ത് മട്ടയായി എന്നു കരുതുക. മൂന്ന് ഓപ്ഷനുകൾ ഉണ്ട്. 1.      
   മട്ടയടിച്ചയാളും കളത്തിൽ പമ്പരം വെച്ച ആളും ഉൾപ്പെടെ എല്ലാവരും, ഉടനെ ആപ്പെടുക്കണം.  ആപ്പെടുക്കാൻ വൈകിയ ആൾ വെക്കണം 2. കളത്തിലുള്ളയാൾക്ക് പമ്പരം എടുക്കാം ; മട്ടയടിച്ചയാൾ വെക്കണം. 3. കളത്തിലുള്ളയാൾക്ക് പുറമേ,  മട്ടയടിച്ചയാൾ കൂടി പമ്പരം വെക്കണം. ഇങ്ങനെ ആരൊക്കെ മട്ടയടിച്ചോ, അവരൊക്കെ അപ്പപ്പോൾ പമ്പരം വെക്കണം  ആദ്യം വെച്ച പമ്പരം ഉൾപ്പെടെ ഇങ്ങനെ കളത്തിലുള്ള പമ്പരങ്ങൾ മറ്റുള്ളവർക്ക് കൊത്തി തെറുപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കാം. തന്റെ പമ്പരം കളത്തിനു പുറത്തേക്ക് തെറിച്ചയാൾക്ക് അതെടുത്ത് കളി തുടരാം. ഒരെണ്ണം മാത്രം അവശേഷിച്ചതോ എല്ലാം കൂടി ഒരുമിച്ചോ പുറത്തേക്ക് തെറിച്ചാൽ നേരത്തേ പറഞ്ഞതു പോലെ ആപ്പെടുത്ത് കളി തുടരാം.

2. ചവിട്ടിപ്പൂത്തൽ

കളത്തിന്റെ ഉടമസ്ഥാവകാശം, കളത്തിൽ പമ്പരം വെച്ച ആൾക്ക് ( ആളുകൾക്ക്) ആണെന്നാണ്  സങ്കല്പം. സ്വാഭാവീകമായും ആരെങ്കിലും പമ്പരം കൊത്തിയ ശേഷം അവരുടെ പമ്പരം കളത്തിനുള്ളിൽ തന്നെ നിന്നു കറങ്ങുന്നുവെന്നോ  നിന്നു പോയെന്നോ കരുതുക. കളത്തിൽ പമ്പരം  വെച്ചയാൾക്ക് ആ പമ്പരം കളത്തിനുള്ളിൽ തന്റെ കാലു കൊണ്ട് ചവിട്ടിനിർത്താനുള്ള  അവകാശത്തെ ചവിട്ടിപ്പൂത്തൽ എന്നു പറയുന്നു. ഇവിടേയും രണ്ട് ഓപ്ഷൻ ഉണ്ട് : 1. ചവിട്ടിപ്പൂഴ്ത്തിയ ആൾക്ക്  തന്റെ പമ്പരം എടുക്കാം. മറ്റേയാൾ മാത്രം വെച്ചാൽ മതി. 2. രണ്ടാളും പമ്പരം വെക്കണം.

ഈ പറഞ്ഞതിൽ ഏതൊക്കെ ഓപ്ഷൻ വേണമെന്ന് മുമ്പേ പറഞ്ഞുറപ്പിച്ചു വേണം കളി തുടരാൻ.  

 അത്രയും ആയി. കളിയും തുടങ്ങി.

ആരാണ് ഈ കളിയിലെ വീരൻ, വീരാധിരാജൻ ?

സംശയമെന്ത്, ഇങ്ങനെ  കളത്തിലുള്ള പമ്പരത്തെ കൊത്തിക്കൊണ്ടിരിക്കുമ്പോൾ, തന്റെ പമ്പരം കൊണ്ട്  കളത്തിൽ  വെച്ച  പമ്പരത്തിൽ കൊത്തു വീഴ്ത്തുന്നവൻ തന്നെ. കൊത്തിനു പകരം, ആ പമ്പരത്തിലെ ഒരു   ചീള് തെറിപ്പിച്ചുവെന്ന് കരുതുക. അങ്ങനെയെങ്കിൽ കളിയിലെ വീരാധിവീരരാജാധിരാജ ചക്രവർത്തിയായി ആരോഹണം ചെയ്യപ്പെടും !!

പമ്പരത്തിൽ കൊത്തു വീണയാളോ,  അയാൾ  അപമാനത്തിന്റെ പടുകുഴിയിലാണ്. കഴിയുമെങ്കിൽ ആ കളി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ തന്നെ ആ കൊത്തടയാളം റോഡിൽ  ഉരച്ചോ ടാർ പോലെ എന്തെങ്കിലും തേച്ചോ ഇല്ലാതാക്കാൻ ശ്രമിക്കും. ചീളാണ് പോയതെങ്കിൽ, രണ്ടു മുന്നു ദിവസത്തേയ്ക്ക് പിന്നെ കളിക്കാൻ കാണുകയുമില്ല !!

അപ്പോങ്ങന്യാ ? കലക്ക്വല്ലേ പമ്പരം കൊത്ത് ?

(ഇരട്ടക്കളം പിന്നെ പറയാം  )

2014, മേയ് 30, വെള്ളിയാഴ്‌ച

നാല്പത് കലോറി.

വണ്ണം കുറച്ചതു കൊണ്ടാണോ അതോ പത്തുനാല്പത് വയസ്സായതുകൊണ്ടാണോ എന്നറിയില്ല, സ്ലീവ് ലെസ്സ് കൈകൾ കാണുമ്പോൾ ഓഷോ പറഞ്ഞ ഈ കഥ ഓർമ്മ വരും. :




മധ്യവയസ്ക്കന്റെ വണ്ണം കുറക്കാൻ ഡോക്ടർ അയാൾക്ക് കർശനമായ ഭക്ഷണരീതി നിർദ്ദേശിച്ചു.  രണ്ടുമാസം കൊണ്ട് 15 കിലോഗ്രാം ഭാരം കുറഞ്ഞ അയാൾ ഡോക്ടറോട് പറഞ്ഞു : " എനിക്കു വളരെ പ്രസരിപ്പ് തോന്നുന്നു ; ഒരു യുവാവിനെ പോലെ.  ഇന്ന് ഞാൻ സ്ലീവ് ലെസ്സ്  ബ്ലൗസിട്ട ഒരു പെൺകുട്ടിയെ കണ്ടു.  അവളുടെ കൈ കടിച്ചു തിന്നാൽ എനിക്കു തോന്നി."

"നിങ്ങൾക്കത് ചെയ്യാമായിരുന്നു." ഡോക്ടർ പറഞ്ഞു. " അത് ഏകദേശം നാല്പത് കലോറിയേ വരൂ.. "

2010, നവംബർ 13, ശനിയാഴ്‌ച

പശു

നിഷ്ക്കുപുരത്ത് കന്നുകാലി പ്രദര്‍ശനം നടക്കുകയാണ്.വെറ്റിനറി യൂണിവേര്‍സിറ്റിയാണ് സംഘാടകര്‍.ആടുകളേയും എരുമകളേയും ഒക്കെ കണ്ട് നിഷ്ക്കുവും കൂട്ടരും അവസാനമെത്തിയത് പശുക്കളെ പ്രദര്‍ശിപ്പിക്കുന്നിടത്താണ്." ഇത് ജഴ്സി... ഇത് ഹോള്‍സ്റ്റെയ്ന്‍ ഫ്രീഷര്‍.." സ്റ്റാളിലെ ജീവനക്കാരന്‍ പരിചയപ്പെടുത്തി കൊടുത്തു..രണ്ടും വിദേശ ജനുസ്സുകളാ..ഇത് സിന്ധി... നമ്മടെ ഇന്ത്യന്‍ ജനുസ്സാ... പാലുല്പാദനം കുറവാണെങ്കിലും നല്ല പ്രതിരോധ ശേഷിയുള്ള ഇനമാ..." അങ്ങനെ നടന്നു നടന്നവര്‍ അവസാനം ഒരു എമണ്ടന്‍ പശുവിന്റെ അടുത്തെത്തി..." ഇതു നമ്മുടെ യൂണിവേര്‍സിറ്റി വികസിപ്പിച്ചെടുത്ത പുതിയ ഇനമാ...ഇപ്പോ കേരളത്തില് ഏറ്റവും കൂടുതല്‍ പാലുല്പാദനം ഇവള്‍ക്കാ...പക്ഷെ ഒരു കുഴപ്പം പറ്റി.. ഒട്ടും ചൂടു സഹിക്കാന്‍ പറ്റില്ല ഇവള്‍ക്ക്..ഒരു അരമണിക്കൂര്‍ കൂടുമ്പഴെങ്കിലും കുളിപ്പിച്ചുകൊണ്ടിരിക്കണം...കണ്ടില്ല്യെ... ഞങ്ങള്‍ ഇവള്‍ക്കു തന്നെ വേറെ ഒരു മോട്ടോര്‍ വെച്ചിരിക്ക്യാ...കേരളത്തനിമയൊള്ള നല്ലൊരു പേര് കണ്ടെത്താന്‍ കഴിയാത്തതു കൊണ്ട് ഇവള്‍ക്കു ഞങ്ങള്‍ പേരിട്ടിട്ടില്ല്യ..വേണമെങ്കില്‍ നിങ്ങള്‍ക്കും നല്ലൊരു പേരെഴുതി ആ പെട്ടിയിലിടാം.. ഏറ്റവും നല്ല പേര് നിര്‍ദേശിക്കുന്നയാള്‍ക്ക് സമ്മാനമുണ്ട്...."
കൂട്ടുകാരൊക്കെ വിട്ടു കളഞ്ഞെങ്കിലും നിഷ്ക്കു പശൂവിനിടാന്‍ പറ്റിയ പേര് ആലോചിയ്ക്കുകയായിരുന്നു.
:നടേ പറഞ്ഞ രണ്ടെണ്ണം മദാമ്മമാരായിരിക്കും..കൊറെ കണ്ടിട്ടുണ്ട് അവറ്റേളെ.. ഒരു നാണോം മാനോം ഇല്യാത്ത ജാതികളാ..മൂന്നാമത് പറഞ്ഞത് ഇന്ത്യന്‍ തന്നെ.. അതിന്യേം കണ്ടിട്ട്ണ്ട്..ഇവര്
പേരിട്ടപ്പ അവസാനത്തെ 'ഉ' കാരം മാറ്റി 'ഇ'കാരമാക്കീട്ട്ണ്ട്..അതെന്നെ..അപ്പ പിന്നെ .. മൊത്തത്തിലൊള്ള പുഷ്ടിമേം എടയ്ക്കെടയ്ക്ക് കുളിക്കുന്ന സ്വഭാവോം നോക്കുമ്പോ പറ്റിയ പേര് ഒന്നേയുള്ളു.. അതാവുമ്പോ നല്ല കേരളത്തനിമ്യേണ്ട്....' സമ്മാനം തനിക്കു തന്നെ എന്നുറപ്പിച്ച്
കിഷ്ക്കു ആരും കാണാതെ വെള്ള പേപ്പറില്‍ പേരെഴുതി :" ഷക്കീലി "
******************************
ആരെയും വേദനിപ്പിക്കാതെ എല്ലാവരേയും ചിരിപ്പിക്കാന്‍ കഴിയുന്നതാണ് നല്ല തമാശ. ഷക്കീല എനിക്കു മാപ്പു തരട്ടെ !

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

നിഷ്കുവിന്റെ ആദ്യ ഗുരു

നിഷ്ക്കുവിന് കാണപ്പെട്ട ദൈവങ്ങള്‍ രണ്ടാണ് .ഒന്ന് പഞ്ചറ്കുമാരേട്ടന്‍, മറ്റേത് വയറന്‍ പോളേട്ടന്‍. ആദ്യ ഗുരു എക്സ്. മുംബൈ..അവിടേയും ഇപ്പോള്‍ നാട്ടില്‍ വന്നും കാറ്റു പോകുന്ന ദ്വാരങ്ങള്‍ ഒട്ടിക്കുന്നു.രണ്ടാം ഗുരു എക്സ്. ഗള്‍ഫ്.ഇപ്പോള്‍ നാട്ടില്‍ വിശ്രമം,വീരവാദം.
വൈകുന്നേരം.സ്ഥലം : കുമാരേട്ടന്റെ പഞ്ചറുകട.മുംബൈ ജീവിതം അയവിറക്കുകയാണ് കക്ഷി.
നിഷ്ക്കുവും വേറെ രണ്ടു മൂന്നു നാട്ടിന്‍പുറ നിഷ്ക്കുമാരും ശ്രോതാക്കള്‍.
' അങ്ങനിരിക്കുമ്പഴാ ബാലേട്ടന്‍ സാന്താക്രൂസ്സ് എയര്‍പോര്‍ട്ടിന്റവിടെ പുത്യേ കട തൊടങ്ങീത്.വിമാനൊക്ക്യണ്ടല്ലാ.. നമ്മക്കൊന്ന് ചാട്യാ തൊടാം.എന്തൂട്ടാ പറയണ്.. ഈ ഇയ്യാമ്പാറ്റ വരില്ല്യേ, അത് പോല്യല്ലേ പണ്ടാറങ്ങള് ഏറങ്ങേം പറക്കേം ചെയ്യണത്...നമ്മക്കണ്ങ്ങെ ഇതൊക്കെ നോക്കാന്‍ നേരണ്ടോ...ഒട്ടിക്ക്യലെന്നെ ഒട്ടിക്ക്യല്...ന്നാലും ഈ പിശാശെന്തിനാ ഈ കണ്ണും ചെവ്ടും കേക്കാത്തോട്ത്ത് കട തൊടങ്ങ്യേന്ന് ഇന്‍ക്ക്യാദം പിടി കിട്ടില്യ.അങ്ങനെ ഒരീസ്സം
ഉച്ചക്കൊന്ന് നടു നീര്‍ത്താന്ന് വച്ചിരിക്കുമ്പഴല്ലേ വെള്ത്ത പേന്റും ഷര്‍ട്ടും ഒര് ജാതി ടൈയ്യൊക്കിട്ട് ടയറും തള്ളി വെയര്‍ത്ത് കുളിച്ച് ഒര്ത്തന്‍ വര്ണ്...ആര്ണ്.... പൈലറ്റ് !!.... എന്തൂട്ടാ സംഭവം ? വിമാനത്തിന്റെ ടയറ് പഞ്ചറായി ! ചെക്കന്‍ വന്ന വഴി എന്റെ കാല് പിടിച്ച് ഒറ്റ നെലോള്യാ....ഹിന്ദീലാട്ടാ....പൊന്നു ചേട്ടാ .. രക്ഷിക്കണം. ഒന്നേ മുപ്പത്തഞ്ചിനു പോണ്ട വണ്ട്യാ....ദിപ്പ ചെന്നു നോക്യപ്പിണ്ട് ടയറ് പതിഞ്ഞു കെടക്ക്ണ്...രണ്ടുമൂന്നുപ്രാശ്യം എയറടിച്ചു നോക്കി.. നിക്കിണില്യ.ഫ്ലൈറ്റ് ഇപ്പ പൊങ്ങില്യങ്ങെ മൊതലാളി എന്റെ കൊങ്ങയ്ക്ക് പിടിയ്ക്കും!
ഇനിയ്ക്കങ്ങ്ട് വെല്ലാണ്ടായി....ചെറ്യേ ചെക്കന്‍...സംബവം ഈ ഡേഷെള്ക്ക് എപ്പഴും വെല്യ പോസാ.. ന്നാലും ആപത്തീപ്പെട്ടോരെ സഹായിക്കിണത് എന്റൊരു ശീലായി പോയില്യേ !
എന്തൂട്ടാ സംഭവംന്ന് നിങ്ങക്ക് വെല്ല പിടീണ്ടാ ! വിമാനത്തിന്റെ ടയറ് ! നീയ്യ് കണ്ടിട്ട്ണ്ട്രാ വിമാനത്തിന്റെ ടയറ് ? കുമാരേട്ടന്‍ നിഷ്ക്കുവിനോടാണു ചോദിച്ചതെങ്കിലും എല്ലാ നിഷ്ക്കുമാരും കോറസ്സായി ഇല്ലെന്നു തലയാട്ടി.. " എന്നാ ഞാന്‍ പറഞ്ഞെരാ..ഈ പണ്ടാറണ്ടല്ലോ.. ഇരുമ്പും റബ്ബറും ചേര്‍ത്ത് മിക്സ് ചെയ്തിട്ടാ ഇണ്ടാക്ക്ണെ.പ്ശ് പ്ശ് ന്നിരിക്കും തൊടുമ്പോ ! ട്യൂബും അങ്ങനെന്നെ. ഇത്രേം ഭാരം താങ്ങണ്ടെ .. അയിനാ ഇരുമ്പ് ചേര്‍ക്ക്ണ്ത്.ഞാന്‍ നമ്മടെ സാദാരണ പശ്യട്ത്ത് ഒട്ടിച്ചോക്കി.. എവടെ ! നിക്കണ്ടെ .. ഇരുമ്പല്ലെ.. ചെക്കനണ്ങ്ങെ ഇത് ശെര്യാവില്യെങ്ങെ ഞാനിപ്പ ചാവുംന്ന്
പറഞ്ഞിട്ടാ നിക്ക്ണത്...അവസാനം ഇനിക്ക്യൊരു ബുദ്ദി തോന്നി.. ആ ശിവന്‍ ചെക്കന്‍ നാട്ടീന്ന് വന്നപ്പോ കൊണ്ടന്നീര്ന്ന ചക്കേരെ പക്‌തി ഇരിക്ക്ണ്ടാര്‍ന്നു.അതിന്റെ തണ്ടുമ്മന്ന് ഇത്തിരി
പശ്യട്ത്ത്ങ്ങ്ട് ഒരു പൂശാ.. സങ്ങതി ക്ലീന്‍...ചെക്കന്‍ എന്നെ ഒറ്റ കെട്ടിപ്പിട്ത്താ....രണ്ടഞ്ഞൂറിന്റെ നോട്ടാ ചെക്കന്‍ പിന്നെ നീട്ട്യേത്.....ഞാന്‍ വേടിച്ചില്ല്യ.... ഏത്.. നമ്മക്കൂണ്ടല്ലോ ഒരന്തസ്സ് !.. സംബവം നിന്നത് നിന്നു...ഇനീപ്പൊ വിമാനം എറക്കുമ്പ്ഴും പൊക്കുമ്പഴും ഫസ്റ്റ് ഗീറിലിട്ടില്യെങ്ങെ പണി പാളുംന്ന് ചെക്കന്യൊന്ന് മനസ്സിലാക്കാന്‍ ഞാന്‍പെട്ട പാട്......
പിന്നവടന്നങ്ങ്ട് ഇങ്ങ്ട് പോര്ണ വരെ ഇനിയ്ക്കതെന്ന്യായിര്‍ന്നു പണി..ഒരു പത്തഞ്ഞൂറെണ്ണെങ്കിലും ഞാനങ്ങനെ ചക്കപശേമെ നിര്‍ത്തി കൊട്ത്തിട്ട്ണ്ട്...ആ.. അദൊക്കെ ഒരു കാലം ....." കുമാരസ്മരണകളുടെ കൊടിയിറക്കം തുടങ്ങിയെന്ന് നിഷ്ക്കുവിന് മനസ്സിലായി....
അന്നത്തേയ്ക്കും എന്നത്തേയ്ക്കും ഓര്‍ത്തു വെയ്ക്കാനുള്ളതു കിട്ടിയ സന്തോഷത്തോടെ നിഷ്ക്കുവും കൂട്ടരും കൂടുകളിലേയ്ക്ക് പറന്നു.


വാല്‍കഷണം :
പിറ്റേന്ന് വൈകുന്നേരം നിഷ്ക്കു ആ ഗംഭീരന്‍ സംശയം ആദ്യ ഗുരുവിനോടു ചോദിച്ചു. " അല്ല കുമാരേട്ടാ..ഈ വിമാനം ആകൊരിത്തിരി നേരല്ലേ നെലത്തുക്കൂടെ ഓടുണൊള്ളൂ..അതും നമ്മടെ മായിരിത്തെ തല്ലിപൊളി റോഡൊന്നുല്ലലൊ... ഒന്നാന്തരം റണ്‍വേ കൂട്യല്ലേ ഓട്ണത്.. പിന്നെങ്ങന്യാ ടയറ് പഞ്ചറാവ്ണത് ? " ഗുരു ഒന്നു പതറീന്നൊള്ളത് നേര്.. പിന്നെ അദ്ദേഹം ശിഷ്യന്റെ പുറത്തു തട്ടി അഭിനന്ദിച്ചു . " നീയ്യ് വിചാരിച്ച മായിരിയല്ലലാ.. ഇത്തിരി മൂള്യോള്ള കൂട്ടത്തിലാ....ഡാ... ഈ വിമാനത്താവളം ന്ന് പറഞ്ഞാ എന്തോരം ആള്‍ക്കാര് വെര്ണ സ്തലാ...
കാണ്മ്പ തന്നെ തൊടങ്ങില്യേ കെട്ടി പിട്ത്തോം ഉമ്മ കൊടുക്കലും.. ഈ പരാക്രംത്തിന്റെടയ്ക്ക്
പെണ്ണ്ങ്ങള്‍ടെ തലേലൊള്ള സ്ലേഡും വട്ടചക്രൊക്കെ നെലത്ത് വീഴില്ല്യേ.. ആ ജാതി പണ്ടാറങ്ങള്
കേറീട്ടല്ലേ ടയറ് പഞ്ച്റാവ്ണ്..എത്ര സ്ലേഡാ ഇനിയ്ക്ക് ടയ്റേള്മ്മ്ന്ന് കിട്ടാറ്ന്നറിയോ..."
ഉത്തരത്തില്‍ ശിഷ്യന്‍ വീണ്ടും വിനീത വിധേയനായി ഗുരുവിനെ കാല്‍തൊട്ടു മനസ്സാ നമിച്ചു.